തടസങ്ങളെ അവസരമാക്കി മാറ്റിയ സംരംഭം, അറിയാം സൂംകാറിന്റെ ചരിത്ര മുന്നേറ്റം

Home
editorial
the-story-of-zoomcar
undefined

സൂംകാറിനെ പറ്റി അറിയാത്ത അധികം ആരും തന്നെയുണ്ടാകില്ല. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പായി യാത്ര പോകുന്നതിനായി നമ്മളിൽ പലരും സൂറംകാറിന്റെ സേവനം ഉപയോഗിച്ചിട്ടുണ്ടാകും. സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്വയം വാഹനം ഓടിച്ച് പോകുന്നതിനായി സൂംകാറിന്റെ സേവനം ഉപയോഗപ്രദമായിരുന്നു.

കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഏവരും വീട്ടിൽ തന്നെ കഴിയാൻ നിർബന്ധിതരായത് കാർ റീട്ടെയിൽ വ്യവസായത്തിന് വൻ തിരിച്ചടിയായി. കാറുകൾ വാടകയ്ക്ക് നൽകിയിരുന്ന കമ്പനികളുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇതോടെ നിശ്ചലമായി.

സൂംകാറിന്റെ ബിസിനസ് രീതിയും കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള  കമ്പനിയുടെ ഭാവി പദ്ധതികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

തുടക്കം എങ്ങനെ?

യുഎസ്സ് മാർഷൽ സ്കൂൾ ഓഫ് ബിസിനസിൽ ബിരുദം നേടാനെത്തിയ ഗ്രെഗ് മാരോൺ, ഡേവിഡ് ബാക്ക് എന്നിവർ സംയുക്തമായി ചേർന്നാണ് സൂംകാർ സ്ഥാപിച്ചത്.

ഇന്ത്യയിൽ പ്രവർത്തിച്ചുവന്നിരുന്ന ഒരു ഫിനാൻസ് കമ്പനിയിൽ ഗ്രെഗ് ജോലി ചെയ്തിരുന്നു. ഒരു അനലിസ്റ്റ് എന്ന നിലയിൽ അദ്ദേഹത്തിന് ഇന്ത്യൻ വിപണിയെ പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇവിടെ കാർ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച് വളരെ വലിയ ഒരു ബിസിനസ് സാധ്യത ഒളിഞ്ഞ് കിടക്കുന്നതായി ഗ്രെഗ് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ 2013ൽ ഇന്ത്യയിലേക്ക് പുറപ്പെട്ടെ ഇരുവരും ചേർന്ന് ബെംഗളൂരുവിൽ സൂംകാർ ആരംഭിച്ചു.

സൂംകാർ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇവിടെ സെൽഫ് ഡ്രെെെവിംഗ് കാർ നൽകുന്ന ബിസിനസ് ഉണ്ടായിരുന്നു. 1989ൽ കേന്ദ്ര സർക്കാർ ആരംഭിച്ച റെൻറ് എ കാബാണ് ഇതിന് തുടക്കം കുറിച്ചത്. എന്നാൽ നിയമപ്രകാരം  കമ്പനിക്ക് സംസ്ഥാനത്തിന് ഒരു ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് 5 ഓഫീസുകളും 50 കാറുകളും ഉണ്ടായിരിക്കണമായിരുന്നു. ഇത്തരം ചില നിയമങ്ങൾ  സെൽഫ് ഡ്രൈവ് കമ്പനികളുടെ വിജയത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം തടസമായി നിന്നു. എന്നാൽ സൂംകാർ ഈ നിയമത്തിനുള്ളിൽ നിന്നു കൊണ്ട് തന്നെ എല്ലാ തടസങ്ങളെയും അവസരമാക്കി മാറ്റി  ഇന്ത്യൻ മണ്ണിൽ തന്ത്രപരമായി സ്ഥാനം ഉറപ്പിച്ചു. കൂടുതൽ കാറുകളും ഓഫീസുകളും വാങ്ങി ലെെസൻസ് സ്വന്തമാക്കാൻ വെറും സ്റ്റാർട്ടപ്പ് കമ്പനിയായ സൂംകാറിന് സാധിച്ചിരുന്നില്ല. എങ്കിലും പിന്തിരിഞ്ഞ് പോകാൻ അവർ തയ്യാറായില്ല. പകരം  കമ്പനി പ്രാദേശിക കച്ചവടക്കാരെ സമീപിക്കുകയും അവരുടെ പ്ലാറ്റ്ഫോമിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ വളരെ വേഗത്തിൽ ലെെസൻസ് നേടാനും വിപണി വേഗത്തിൽ വികസിപ്പിക്കാനും സൂംകാറിന് സാധിച്ചു.

യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ തന്നെ ഇന്ത്യയിലെ കാർ വാടക ബിസിനസും വളരെ പെട്ടന്ന് വളർന്നു. പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടായതിനാൽ ഒരു ശരാശരി ഇന്ത്യക്കാരൻ സ്വന്തമായി കാർ വാങ്ങാൻ ആഗ്രഹിക്കില്ല. ചിലർക്ക് വാങ്ങാൻ ആവശ്യമായ പണം ഉണ്ടാവുകയുമില്ല. അതിനാൽ തന്നെ ആവശ്യത്തിന് അനുസരിച്ച് മാത്രം വാഹനം വാടകയ്ക്ക് എടുക്കുന്നത് ആളുകൾ പതിവാക്കി. 

എല്ലാ യുവാക്കളും യാത്ര പോകണമെന്നും സ്ഥലങ്ങൾ ചുറ്റിക്കാണണമെന്നും ആഗ്രഹിക്കുന്നവരാണ്. എന്നാൽ കാർ വാടകയ്ക്ക് ലഭിച്ചില്ലെങ്കിൽ സുഹൃത്തുക്കളുടെ കെെയ്യിൽ നിന്നോ വിശ്വാസമുള്ള ഏതെങ്കിലും ഡീലർമാരിൽ നിന്ന് മാത്രമെ ഇവർക്ക് വാഹനം വാങ്ങാൻ സാധിക്കുകയുള്ളു. ഗ്രെഗും ഡേവിഡും ഈ സാധ്യത കണ്ടെത്തിയതാണ് സൂംകാർ എന്ന സ്ഥാപനം ആരംഭിക്കാൻ കാരണമായത്.

സൂംകാർ വരുമാനം ഉണ്ടാക്കുന്നത് എങ്ങനെ?

യുഎസിലെ മാതൃ കമ്പനിയായ സൂംകാർ ഇൻകോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു കേന്ദ്രത്തിൽ 50 നഗരങ്ങളിലായി 10,000 ൽ അധികം കാറുകളുണ്ട്. ഇന്ത്യയിലെ 75 ശതമാനം കാർ വാടക സ്ഥലവും കമ്പനി പിടിച്ചെടുത്തു. 2019 ആഗോള കാർ റെൻറൽ വ്യവസായം 92.92 ബില്യൺ ഡോളറായി വിലമതിക്കപ്പെട്ടിരുന്നു. സൂംകാർ 1200 കോടി രൂപയുടെ ധനസമാഹരണം നടത്തിയിരുന്നു. കമ്പനിയുടെ നിലവിലെ മൂല്യം എന്നത് 1600 കോടി രൂപയാണ്. 2021 മേയിൽ കമ്പനി 40 കോടി രൂപ സമാഹരിച്ചു. മൊത്തം 36 നിക്ഷേപകരുടെ പിന്തുണയോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. സീക്വോയ ക്യാപിറ്റൽ, മഹീന്ദ്ര & മഹീന്ദ്ര, ഫോർഡ് മോട്ടോർ കമ്പനി, നോക്കിയ ഗ്രോത്ത് പാർട്ണേഴ്സ് എന്നിവരാണ് ചില നിക്ഷേപകർ.

സൂംകാർ പ്രധാനമായും രണ്ട് മാർഗങ്ങളിലൂടെയാണ് വരുമാനം ഉണ്ടാക്കുന്നത്. കാർ റെന്റൽ, കാർ ഷെയറിംഗ് എന്നീ മാർഗത്തിലൂടെയാണിത്. കമ്പനി ദിവസം, ആഴ്ച, മാസം തുടങ്ങിയ കാലായളവിൽ കാറുകൾ വാടകയ്ക്ക് നൽകും. ഇതിനായി ഉപഭോക്താവിൽ നിന്നും കമ്പനി ഒരു ഗ്യാരണ്ടി തുക മുൻകൂറായി വാങ്ങും. സൂമിന്റെ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത മോഡൽ വൻ വിജയമായിരുന്നു. ഇതിലൂടെ മോഡൽ, ഉപയോഗത്തിന്റെ ആവൃത്തി മുതലായ ആവശ്യകതകളെ അടിസ്ഥാനമാക്കി ഒരാൾക്ക് പ്രതിമാസം 10,000 രൂപ മുതൽ 40,000 രൂപ വരെ നൽകാം.

നിശ്ചിത കാലയളവിലേക്കായി തങ്ങളുടെ കാറുകൾ സൂംകാറിന് പാട്ടത്തിന് നൽകുന്നതിനായി ടാറ്റ, മഹീന്ദ്ര, ഫോർഡ് തുടങ്ങിയ ഓട്ടോമൊബൈൽ നിർമാതാക്കൾ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നു. മഹീന്ദ്രയുടെ ഇ20 ഇലക്ട്രിക് കാറാണ് ഇന്ത്യയിൽ ആദ്യമായി ലിസ്റ്റ് ചെയ്ത റെന്റൽ കാർ. ഇതിനുപുറമെ, ഒരേസമയം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൂംകാർ മറ്റ് കമ്പനികളിൽ നിന്നും  ലോക്കൽ ഓപ്പറേറ്റർമാരിൽ നിന്നും കാറുകൾ പാട്ടത്തിനെടുത്ത് നൽകി.

സൂംകാർ അസോസിയേറ്റ് പ്രോഗ്രാം എന്നത് കമ്പനിയുടെ മറ്റൊരു ബിസിനസ് രീതിയാണ്. ഇതിലൂടെ നിങ്ങൾ ഒരു കാർ സ്വന്തമായി ഉണ്ടെങ്കിൽ, അത് പതിവായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് സൂംകാർ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കും. മറ്റ് ഉപയോക്താക്കൾക്ക് നിങ്ങളുടെ കാർ ഇതിലൂടെ വാടകയ്ക്ക് നൽകാം. ഇതിലൂടെ കാർ ഉപയോഗിക്കാത്തപ്പോൾ പോലും നിങ്ങൾക്ക് നിശ്ചിത വരുമാനം ലഭിക്കും. സൂംകാർ ഇതിൽ നിന്നും ചെറിയ ഫീസ് ഈടാക്കുക മാത്രം ചെയ്യുന്നു.

ഭാവി എങ്ങനെ?

സൂംകാർ വരുന്നതിന് മുമ്പ് കാർ റെൻറൽ വ്യവസായത്തിന് മേൽ അധികം നിയന്ത്രണം ഉണ്ടായിരുന്നില്ല. കാർ വാങ്ങി പരിപാലിക്കുന്നതിനും പണം ചെലവാക്കുന്നതിനും പകരമായി വാഹനം വാടകയ്ക്ക് എടുക്കുകയെന്ന ആശയം ഏവരും കെെനീട്ടി സ്വീകരിച്ചു.

അടുത്തിടെ നടന്ന അഭിമുഖത്തിൽ സിഇഒയും സ്ഥാപകനുമായ ഗ്രെഗ് മറോൺ സൂംകാർ യുഎസ് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നതായി സൂചിപ്പിച്ചിരുന്നു. എന്നാൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി അത്ര ശ്രദ്ധേയമല്ല. കമ്പനി ഇതുവരെ ലാഭകരമായിട്ടില്ല. 2019ൽ കമ്പനിയുടെ സാമ്പത്തിക നഷ്ടം 202 കോടിയിൽ നിന്ന് 2020ൽ 424 കോടിയായി വർദ്ധിച്ചു. ഒരു ബില്യൺ ഡോളറിൽ നിന്ന് 170 മില്യൺ ഡോളർ മൂല്യനിർണ്ണയം നേടാൻ കമ്പനിക്ക് കഴിഞ്ഞു. മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ പോലുള്ള വിദേശ വിപണികളിലേക്ക്  കമ്പനി ഉറ്റുനോക്കുന്നു. യുഎസ് വിപണിയിൽ ഐപിഒ നടന്നാൽ കമ്പനിക്ക് അതൊരു വഴിത്തിരിവാകും. ഇന്ത്യക്ക് പുറമെ ആഗോളതലത്തിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇതിലൂടെ കമ്പനിക്ക് സാധിക്കും.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023