ഐപിഒയ്ക്ക് ഒരുങ്ങി ഒയൊ റൂംസ്, വിലങ്ങുതടിയായി സോസ്റ്റൽ

Home
editorial
oyo-rooms-files-for-ipo-pre-ipo-review
undefined

ഒറാവൽ സ്റ്റേയ്സ് ലിമിറ്റഡ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒരുപക്ഷേ അറിയാൻ സാധ്യതയില്ല. എന്നാൽ ഒയൊ റൂംസ് എന്ന് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. കമ്പനി ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇതിനായി ഒറാവൽ സ്റ്റേയ്സ് ലിമിറ്റഡ് സെബിക്ക് അപേക്ഷ സമർപ്പിച്ചു. നിലവിൽ നഷ്ടം മാത്രം ഉണ്ടാക്കികൊണ്ടിരിക്കുന്ന 9 ബില്യൺ ഡോളറിനടുത്ത് മൂല്യനിർണ്ണയമുള്ള കമ്പനിക്ക് വിജയകരമായി ഐപിഒ പൂർത്തിയാക്കണമെങ്കിൽ അനേകം പ്രതിസന്ധികൾ നേരിടേണ്ടി വരും. ഐപിഒ വഴി 8430 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയ്ക്ക് മുമ്പായി തന്നെ ഒയൊയുടെ സാധ്യതകളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. 

കമ്പനിയുടെ നിലവിലെ സ്ഥിതി?

  • സി.ഇ.ഒ റിതേഷ് അഗർവാളാണ് 2012ൽ ഒയോ ആരംഭിച്ചത്. സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ടാണ് കമ്പനി ഷോർട്ട് സ്റ്റേ താമസ സൗകര്യം ഒരുക്കിയത്. 35ൽ അലധികം രാജ്യങ്ങളിലായി 1.57 ലക്ഷത്തിലധികം സ്റ്റോർ ഫ്രണ്ടുകളാണ് ഓയൊ പ്ലാറ്റഫോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 90 ശതമാനവും ലഭിക്കുന്നത്. 
  • ആദ്യ കാലങ്ങളിൽ ഒയൊ ഒരു പ്രത്യേക വിലയ്ക്ക് ഹോട്ടലുകൾ പാട്ടത്തിന് നൽകുകയും നിശ്ചിത നിരക്കിൽ അവരുടെ പ്ലാറ്റ്ഫോമിൽ വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു. ഈ മോഡൽ പിന്നീട് കമ്മീഷൻ അടിസ്ഥാനമാക്കിയുള്ള വരുമാന മാതൃകയിലേക്ക് മാറ്റപ്പെട്ടു. ഓരോ ബുക്കിംഗിനും 25 മുതൽ 30 ശതമാനം വരെ കമ്മീഷനാണ് ഒയൊക്ക് ലഭിക്കുന്നത്.
  • കമ്പനി നഷ്ടത്തിലാണ് ഏറെ നാളായി പ്രവർത്തിച്ചുവരുന്നത്. കമ്പനിയുടെ വരുമാനം, അറ്റനഷ്ടം, ചെലവ് എന്നിവ 2020 നിന്നും 2021 ആയതോടെ 70 ശതമാനമായി വർദ്ധിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ചെലവുകൾ വെട്ടിച്ചുരുക്കി കൊണ്ട് സുരക്ഷിതമായി നിൽക്കാൻ കമ്പനിക്ക് സാധിച്ചു. നിരവധി പേരെ പിരിച്ചു വിടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും മാനേജ്മെന്റ് പുനസംഘടിപ്പിക്കുകയും ചെയ്തതോടെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്ന ചെലവ് 63 ശതമാനമായി കുറഞ്ഞു.

ഷെയർ ഹോൾഡിംഗ് പാറ്റേൺ

  • ഒയൊക്ക് 80 അനുബന്ധ കമ്പനികളുണ്ട്, അതിൽ 12 എണ്ണം ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതിനുപുറമെ, ഇതിന് 40 സംയുക്ത സംരംഭങ്ങളാണുള്ളത്. അതിൽ 35 എണ്ണം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ കമ്പനികളിൽ പലതും കരീബിയൻ ദ്വീപുകളിൽ  രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. 
  • കമ്പനിക്ക് വളരെ സങ്കീർണ്ണമായ ഷെയർഹോൾഡിംഗ് പാറ്റേണാണുള്ളത്. എസ്.വിഎഫ് ഇന്ത്യ ഹോൾഡിംഗ്സ് സോഫ്റ്റ് ബാങ്കിന്റെ ഒരു ഓഫ്‌ഷോർ കമ്പനിയാണ്, ഇത് കമ്പനിയുടെ 46.9 ശതമാനം വിഹിതം കെെവശം വച്ചിട്ടുണ്ട്. എസ്.വി.എഫ് ഹോൾഡിംഗ്സ് യുകെ എൽഎൽപിയാണ്  എസ്.വിഎഫ് ഇന്ത്യ ഹോൾഡിംഗ്സിനെ നിയന്ത്രിക്കുന്നത്. ധനസമാഹരണത്തിനായി ഒയൊ ഈ ഓഫ്ഷോർ കമ്പനികളെ ഉപയോഗിക്കും.

  • ഒയൊ ലിസ്റ്റ് ചെയ്യപ്പെട്ടാൽ ഗ്രൂപ്പ് കമ്പനിയിൽ നടക്കുന്ന ഇടപാടുകൾ റീട്ടെയിൽ നിക്ഷേപകർക്ക് സരളമായി മനസിലാക്കാൻ സാധിക്കുകയില്ല. ഒയൊയുടെ സങ്കീർണ്ണമായ ഷെയർഹോൾഡിംഗും ഗ്രൂപ്പ് ഘടനയും സാധാരണ നിക്ഷേപകരെ ആശയകുഴപ്പത്തിലാക്കും.

കമ്പനി നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?

  • കൊവിഡ് പ്രതിസന്ധി ഹോസ്പിറ്റാലിറ്റി വ്യവസായത്തെയും ഒയൊയുടെ ബിസിനസിനെയും സാരമായി ബാധിച്ചു. സമാനമായ സംഭവങ്ങൾ കമ്പനിയുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കും. 
  • തുടക്കം മുതൽക്കെ കമ്പനി നഷ്ടം നേരിട്ടുവരികയാണ്. ലാഭം കെെവരിക്കാൻ കമ്പനിക്ക് ഇനിയും ഏറെ കാലതാമസം ഉണ്ടായേക്കും.

  • ഒയൊ അന്യയമായി കമ്മീഷൻ എടുക്കുന്നുവെന്നും പേയ്‌മെന്റ് വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുവെന്നും നിലവിലുള്ള പല സ്റ്റോർ ഫ്രണ്ട് ഉടമകൾ പരാതി പറയുകയും ഇത് സംബന്ധിച്ച് തകർക്കം നടക്കുകയും ചെയ്യുന്നുണ്ട്. ചില ഹോട്ടൽ യൂണിയനുകൾ ചില പ്രദേശങ്ങളിൽ ഒയൊക്ക് വിലക്ക് ഏർപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. 
  • കമ്പനി എഫ്ഡിഐ നയത്തിനും എഫ്.ഇ.എം.എ നോൺ-ഡെറ്റ് ഇൻസ്ട്രമെന്റ് നിയമങ്ങൾക്കും കീഴിൽ “വിദേശ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണുള്ളത്. ഇത് ചില വിദേശ നിക്ഷേപ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.  വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള കഴിവും വിദേശ മൂലധനം ഉയർത്താനുള്ള കഴിവും പരിമിതപ്പെടുത്തുന്നത് ഇന്ത്യൻ നിയമങ്ങൾ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള ചില വ്യവസ്ഥകൾക്ക് വിധേയമാണ്.
  • സോസ്റ്റൽ ഉൾപ്പെടുന്ന നിയമനടപടികളിലെ പ്രതികൂല ഫലങ്ങൾ, ബിസിനസ്സ്, സാധ്യതകൾ, പ്രവർത്തന ഫലങ്ങൾ, സാമ്പത്തിക സ്ഥിതി എന്നിവയെ  പ്രതികൂലമായും ബാധിച്ചേക്കാം.

സോസ്റ്റൽ ഉയർത്തുന്ന ആശങ്ക

2015ൽ ഒയൊയും സോസ്റ്റലിന്റെ അനുബന്ധ കമ്പനിയായ സോ റൂമുകളും ലയനത്തിനായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇരുകമ്പനികളും കരാറിൽ ഒപ്പുവച്ചു. സോസ്റ്റൽ അതിന്റെ ബിസിനസ്സിന്റെ ഒരു ഭാഗം ഒയോയ്ക്ക് കൈമാറുമെന്ന് വാഗ്ദാനവും ചെയ്തു. പകരമായി, സോസ്റ്റലിനും അതിന്റെ മുൻനിര നിക്ഷേപകനായ ടൈഗർ ഗ്ലോബലിനും ഒയോയിൽ 7 ശതമാനം ഓഹരിയും വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, കരാർ ആത്യന്തികമായി പ്രാബല്യത്തിൽ വന്നില്ല. ബിസിനസിന്റെ സമ്മതിച്ച ഭാഗം ഒയോയ്ക്ക് കൈമാറിയതായി സോസ്റ്റൽ അവകാശപ്പെടുന്നു, എന്നാൽ വാഗ്ദാനം ചെയ്ത 7 ശതമാനം ഓഹരികൾ ലഭിച്ചിട്ടില്ല. തർക്കങ്ങളെ തുടർന്ന് ഇരു കമ്പനികളും പരസ്പരം ക്രിമിനൽ, സിവിൽ പരാതികൾ നൽകി. ശേഷം  ഡൽഹി, ഗുഡ്ഗാവ് ഹൈക്കോടതി ഒയൊയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സോസ്റ്റൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ രണ്ട് കക്ഷികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. 2021ൽ, ആർബിട്രൽ ട്രൈബ്യൂണൽ സോസ്റ്റലിന് അനുകൂലമായി വിധി പറയുകയും വാഗ്ദാനം ചെയ്ത 7 ശതമാനം ഓഹരികൾ സോസ്റ്റലിന് കൈമാറാൻ ഒയൊയോട് ആവശ്യപ്പെടുകയും ചെയ്തു.

സോസ്റ്റൽ ഇപ്പോൾ സെബിയെ സമീപിക്കാനും ഐ‌പി‌ഒ നിർത്തലാക്കാനും പദ്ധതിയിട്ടിട്ടുണ്ട്. കരാർ പ്രകാരമുള്ള 7 ശതമാനം ഓഹരി നൽകാതെ ഐപിഒ നടത്താനാകില്ലെന്നാണ് സോസ്റ്റലിന്റെ വാദം. ഒയൊക്ക് സോസ്റ്റലിന് ഓഹരികൾ നൽകേണ്ടി വന്നാൽ അത് ഓഹരിയുടമ പാറ്റേൺ പൂർണ്ണമായും കുഴപ്പത്തിലാകും കമ്പനിയുടെ മറ്റ് നിർണായക ഓഹരി ഉടമകളെ ഇത് ബാധിക്കുകയും ചെയ്യും. 

ഐപിഒ വഴി ലഭിക്കുന്ന പണം എങ്ങനെ ഉപയോഗിക്കും?

ഐപിഒ വഴി 8430 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിൽ 7000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ്. നിലവിലുള്ള നിക്ഷേപകരിൽ നിന്നും 1430 കോടി ഓപ്പൺ ഫോർ സെയിലിലൂടെ വിറ്റഴിക്കും. എസ്.വി.എഫ് ഇന്ത്യ ഹോൾഡിംഗ്സ്  ലിമിറ്റഡ്, A1 ഹോൾഡിംഗ്സ്, ചൈന ലോഡ്ജിംഗ് ഹോൾഡിംഗ്സ്  ലിമിറ്റഡ്, ഗ്ലോബൽ ഐവിവെെ വെഞ്ചേഴ്സ് എൽഎൽപി എന്നിവരാണ് നിലവിലെ ഓഹരി ഉടമകൾ. സ്ഥാപകൻ റിതേഷ് അഗർവാൾ കമ്പനിയിലെ തന്റെ ഓഹരികൾ ഇതിൽ ഉൾപ്പെടുത്തിയേക്കില്ല.

ഐപിഒ വഴി ലഭിക്കുന്ന പണം ഇക്കാര്യങ്ങൾക്കായി കമ്പനി ഉപയോഗിക്കും.

  • നിലവിലെ 2441 കോടി രൂപയുടെ കടംതിരിച്ചടയ്ക്കുക. ഒയൊയുടെ ഏകീകൃത കടം എന്നത് 4890 കോടി രൂപയാണ്.

  • 2990 കോടി രൂപ കമ്പനിയുടെ വളർച്ചയ്ക്കായി ഉപയോഗിക്കും.

  • ബാക്കി തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

ഐപിഒക്ക് മുമ്പായി തന്നെ ഒയൊ നിരവധി പ്രശ്നങ്ങളെ നേരിടേണ്ടതുണ്ട്. മോശം സാമ്പത്തികം, നിയമപരമായ തർക്കങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ലോകം പണപ്പെരുപ്പത്തിലും എണ്ണ വിലയിലും വൈദ്യുതി ക്ഷാമത്തിലും ഉറ്റുനോക്കുകയാണ്. പ്രതിസന്ധി മറികടക്കാൻ കമ്പനി കാര്യമായ നീക്കങ്ങൾ നടത്തേണ്ടതുണ്ട്. ഐപിഒ ബുൾറണ്ണിൽ കമ്പനി നേട്ടം കൊയ്തേക്കാം. അങ്ങനെയെങ്കിൽ ഓഹരി ലിസ്റ്റ് ചെയ്യുമ്പോൾ നിക്ഷേപകർക്ക് ലിസ്റ്റിംഗ് ഗെയിൻ ലഭിച്ചേക്കും. യുഎസ് ഫെഡ് നിരക്ക് ഉയർത്തിയതിന് ശേഷം ഐപിഒ ആരംഭിക്കുകയാണെങ്കിൽ, ആഗോള വിപണികൾ മൊത്തത്തിൽ ചുരുങ്ങുകയും പിന്നീട് ഉള്ള ഐപിഒകളെ അത് ബാധിക്കുകയും ചെയ്തേക്കാം. ഒയൊ ഐപിഒ സുഗമമായി നടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023