ONGC- ഇന്ത്യയുടെ ഊർജ ഭീമനെ പറ്റി കൂടുതൽ അറിയാം

Home
editorial
ongc-limited-the-indian-energy-giant
undefined

ഇന്ത്യയിലെ ഓയിൽ, ഗ്യാസ് വ്യവസായത്തിന്റെ വളർച്ചയിൽ നിർണായക സ്ഥാനം വഹിച്ച കമ്പനിയാണ് ഒൻജിസി. 65 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച കമ്പനി ഇപ്പോൾ ഇന്ത്യയിലും ലോകമെമ്പാടുമായി ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവ വിതരണം ചെയ്തു വരുന്നു. പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുന്നതിലേക്കും  കമ്പനി അടുത്തിടെ കടന്നിരുന്നു. കമ്പനി എത്ര വലുതാണെന്ന കാര്യം ഇപ്പോഴും പലർക്കും അറിയില്ല. ഒൻജിസിയുടെ പ്രവർത്തനങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ONGC

ക്രൂഡ് ഓയിൽ, നാച്ചുറൽ ഗ്യാസ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഉത്പാദന കമ്പനിയാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ അഥവ ഒൻജിസി. 1956ൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലാണ് കമ്പനി സ്ഥാപിക്കുന്നത്. കമ്പനിയുടെ 60.4 ശതമാനവും ഓഹരി വിഹിതം കേന്ദ്ര സർക്കാരാണ് കെെവശംവച്ചിട്ടുള്ളത്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലാണ് കമ്പനി പ്രവർത്തിച്ചുവരുന്നുത്.

പര്യവേഷണവും ഉത്പാദനവും, ശുദ്ധീകരണവും വിപണനവും എന്നിങ്ങനെ  രണ്ട് സെഗ്‌മെന്റുകളിലായാണ് കമ്പനി പ്രവർത്തിച്ചുവരുന്നത്. 104 ഓയിൽ ഡ്രില്ലിംഗ് റിഗുകളും 74 വർക്ക്ഓവർ റിഗുകളും കമ്പനി പ്രവർത്തിപ്പിച്ചു വരുന്നു. ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ ഉത്പാദനത്തിന്റെ 71 ശതമാനവും സംഭാവന ചെയ്യുന്നത് ഒൻജിസിയാണ്. രാജ്യത്തിന്റെ മൊത്തം ഗ്യാസ് ഉത്പാദനത്തിന്റെ 63 ശതമാനവും ഒൻജിസി സംഭാവന ചെയ്യുന്നു.

കമ്പനി എൽപിജി, ഈഥെയ്ൻ / പ്രൊപ്പെയ്ൻ, എണ്ണ, ഏവിയേഷൻ ടർബൈൻ ഇന്ധനം, അതിവേഗ ഡീസൽ എന്നിവ ഉത്പാദിപ്പിക്കുന്നു. അത്പോലെ തന്നെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിൻഡ് എനർജി കമ്പനിയാണ് ഒൻജിസി. ഗുജറാത്ത്, സൂരജ്ബരി എന്നിവിടായി 51 മെഗാവാട്ട്  കാറ്റാടി ഊർജ പദ്ധതിയും രാജസ്ഥാനിൽ 102 മെഗാവാട്ട് കാറ്റാടി ഊർജ പദ്ധതിയും കമ്പനിക്കുണ്ട്. 23 മെഗാവാട്ട് ശേഷിയിലൂടെ കമ്പനി സൗരോർജ്ജവും ഉത്പാദിപ്പിക്കുന്നു.

സാമ്പത്തിക നില

മുകളിൽ നൽകിയിട്ടുള്ള ചാർട്ടിൽ നിന്നും കമ്പനിയുടെ വരുമാനം കഴിഞ്ഞ രണ്ട് വർഷമായി കുറഞ്ഞു വരുന്നതായി കാണാം. ലാഭകണക്കുകളും പൊരുത്തപ്പെടുന്നില്ല. മൊത്തത്തിലുള്ള ചെലവ് വർദ്ധിച്ചതാകാം ഇതിനുള്ള പ്രധാന കാരണം. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കമ്പനിയുടെ ചെലവ് കുത്തനെ ഉയർന്നിരുന്നു. ഒപ്പം 2021ലേക്ക് ഒ‌എൻ‌ജി‌സിക്ക് ബജറ്റ് മൂലധനച്ചെലവ് ഫലപ്രദമായി നീക്കിവയ്ക്കാൻ സാധിച്ചില്ല. ആഗോളതലത്തിലുണ്ടായ കർശന ലോക്ക്ഡൗണ്  മൂലം അനേകം പ്രധാന പദ്ധതികൾ നടപ്പാക്കാൻ വെെകിയതും കമ്പനിക്ക് തിരിച്ചടിയായി. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവും കമ്പനിയുടെ മാർജിനെ ബാധിച്ചു.

നാലാം പാദഫലം

മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 9404.16 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 6338.12 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 273.5 ശതമാനം ഉയർന്നു. മൊത്തം പ്രതിവർഷ വരുമാനം 95.45 ശതമാനം വർദ്ധിച്ച് 118206.16 കോടി രൂപയായി.

2020-21 സാമ്പത്തിക വർഷത്തെ മൊത്തം ഏകീകൃത അറ്റാദായം 49 ശതമാനം വർദ്ധിച്ച് 16248.69 കോടി രൂപയായി. എന്നാൽ വരുമാനം 8.5 ശതമാനം ഇടിഞ്ഞ് 371833.46 കോടി രൂപയായി. ഇപിഎസ് 8.67 രൂപയിൽ നിന്നും 12.92 കോടി രൂപയായി.

കഴിഞ്ഞ 5 വർഷത്തിനുള്ള കമ്പനിയുടെ മൊത്തം വരുമാനം 19.44 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയാണ് കെെവരിച്ചത്. അതേസമയം മേഖലയുടെ വളർച്ച 18.73 ശതമാനം മാത്രമായിരുന്നു. ഇന്ത്യയുടെ എക്സ്പ്ലോറേഷൻ & പ്രൊഡക്ഷൻ  മേഖലയിൽ 96.44 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ റിട്ടേൺ ഓൺ ഇക്യുറ്റി 7.61 ശതമാനമാണ്. മറ്റു കമ്പനികളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. കമ്പനിയുടെ ROCE 10.21 ശതമാനമായാണ് നിലകൊള്ളുന്നത്. ഇതിന് അർത്ഥം ഓരോ 100 രൂപ മൂലധനത്തിനും 10.21 രൂപ വീതം  കമ്പനി സാമ്പാദിക്കുന്നുണ്ട്.

സമീപകാല പ്രഖ്യാപനങ്ങൾ

  • ഒ‌എൻ‌ജി‌സി അശോക്നഗർ -1 എന്ന ഓയിൽ ഫീൽഡ് കണ്ടെത്തിയതോടെ ബംഗാൾ തടം ഇന്ത്യയിലെ എട്ടാമത്തെ അവശിഷ്ട തടമായി മാറി, ഇതിൽ നിന്ന് ഹൈഡ്രോകാർബൺ വാണിജ്യപരമായി ഉത്പാദിപ്പിക്കപ്പെടുന്നു.

  • സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഗ്യാസ് വില 50-60 ശതമാനം വരെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഇത് മാർജിൻ വർദ്ധിക്കാൻ കാരണമാകും. 


മുന്നിലേക്ക് എങ്ങനെ

‘എനർജി സ്ട്രാറ്റജി 2040’ എന്ന പേരിൽ ഭാവിയിൽ സമഗ്രമായ  റോഡ്മാപ്പ് സ്വീകരിക്കുമെന്ന് ഒ‌എൻ‌ജി‌സി 2019 ൽ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര, വിദേശ മേഖലകളിൽ നിന്നുള്ള എണ്ണ, വാതക ഉത്പാദനം ഇരട്ടിയാക്കാൻ കമ്പനി  ലക്ഷ്യമിടുന്നു. 2040 ഓടെ എണ്ണ ഇതര ഗ്യാസ് ബിസിനസിൽ നിന്ന് 10 ശതമാനം മാത്രം സംഭാവന നൽകി നികുതിക്കു ശേഷമുള്ള ലാഭം  നാലിരട്ടി വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. കമ്പനിയുടെ എണ്ണ ശുദ്ധീകരണ ശേഷി പ്രതിവർഷം 70 ദശലക്ഷം ടണ്ണിൽ നിന്ന്  90-100  ദശലക്ഷം ടണ്ണായി ഉയർത്താനും ഒൻജിസി ലക്ഷ്യമിടുന്നു.

മുകളിൽ സൂചിപ്പിച്ചത് പോലെ തന്നെ  പുനരുപയോഗ ഊർജ  സ്രോതസ്സുകൾ വികസിപ്പിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 5-10 ജിഗാവാട്ട് പോർട്ട്‌ഫോളിയോ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഈ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ വലിയ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നു.

കഴിഞ്ഞ ഒരു വർഷമായി ഒൻഎൻജിസി ഓഹരി 45.9 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. ലാഭവിഹിതം ലഭിക്കുന്നതിനായി അനേകം ആളുകൾ ഈ പൊതുമേഖലാ സ്ഥാപനത്തിൽ നിക്ഷേപം നടത്തുന്നു. 38.12 ശതമാനം ലാഭവിഹിതമാണ് കമ്പനി വിതരണം ചെയ്യുന്നത്.

നിങ്ങൾ ഒൻജിസിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടോ? കമ്പനിയെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്തെന്ന് കമന്റ് ചെയ്ത് അറിയിക്കുക. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023