ഉക്രൈൻ വിമതമേഖലയിലേക്ക് കടന്ന് റഷ്യൻ സൈന്യം, സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നത് എങ്ങനെ?

Home
editorial
how-the-ukraine-russia-conflict-impacts-indian-economy
undefined

ഉക്രൈൻ റഷ്യ എന്നീ രാജ്യങ്ങൾ തമ്മിൽ യുദ്ധസമാനമായി സഹാചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. അതിർത്തിയിൽ ഇരു രാജ്യങ്ങളും സേനാ വിന്യാസം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഉക്രൈൻ അതിർത്തിയിൽ ഒരു ലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഉക്രൈയിന് യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഉള്ളതായി കാണാം. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര പ്രതിസന്ധികളിലൊന്നാണിത്. 2021 ഫെബ്രുവരി 16 ന് റഷ്യ ഉക്രൈയിനെ ആക്രമിക്കുമെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഉക്രൈൻ സൈനികർക്കെതിരെ യുദ്ധം ചെയ്ത ചില റഷ്യൻ അനുകൂല വിഘടനവാദ ശക്തികൾ ഉക്രൈനിലുണ്ട്, അതേസമയം റഷ്യ ഇവരെ  പിന്തുണയ്ക്കുന്നില്ലെന്നാണ് പുറത്ത് പറയുന്നത്. നാറ്റോ പിന്തുണ നിഷേധിച്ചു കൊണ്ട് ഉക്രൈൻ സൈന്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്.

റഷ്യൻ-ഉക്രൈൻ പ്രതിസന്ധിയിൽ പക്ഷം പിടിക്കുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് നയതന്ത്രപരമായി അപകടമാണെന്ന് കാണാം.  യുഎസ്എസ്ആറിന്റെ രൂപീകരണത്തിന് ശേഷം റഷ്യയുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമുണ്ടെങ്കിലും ഉക്രൈനുമായി മികച്ച ഉഭയകക്ഷി ബന്ധം നിലനിൽക്കുന്നതായി കാണാം. രാജ്യത്തിന് ഒരു ഗുണവും ചെയ്യാത്ത ഒരു സംഘട്ടനത്തിൽ ഇന്ത്യ അഭിപ്രായപ്പെടാതിരിക്കുന്നതാകും നല്ലത്. നിലവിലെ സാഹചര്യം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

സൺഫ്ലവർ ഓയിൽ എക്കാലത്തെയും ഉയർന്ന വിലയിൽ

ലോകത്തിലെ ഏറ്റവും വലിയ സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ് റഷ്യയും ഉക്രൈനും. ഈ രണ്ട് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ ഭക്ഷ്യ എണ്ണ വിലയിൽ ഏകദേശം 60 ശതമാനത്തിന്റെ  വർധനവാണ് ഉണ്ടായത്. ഇന്ത്യയിൽ സൂര്യകാന്തി എണ്ണ പാം, സോയ എണ്ണയോളം ഉപയോഗിക്കാറില്ല, എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ സൺഫ്ലവർ ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. ഇതിന് ഉണ്ടാകുന്ന വിലകയറ്റം ഭക്ഷ്യ മേഖലയെ പൂർണമായും ബാധിച്ചേക്കും.

പ്രതിരോധ, സൈനിക ഉപകരണങ്ങൾക്കുള്ള വില കയറ്റം

സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. അവരുടെ കയറ്റുമതിയുടെ ഏറ്റവും വലിയ അനുപാതം ഇന്ത്യയിലേക്കാണ് ചെയ്യപ്പെടുന്നത്. റഷ്യയ്‌ക്കെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയും യുഎസിന് ഉപരോധം ഏർപ്പെടുത്താം. അങ്ങനെയെങ്കിൽ റഷ്യയുമായുള്ള വ്യാപാരം, സൈനിക, നയതന്ത്രബന്ധം എന്നിവ കുറയ്ക്കുന്നതിന് അത് ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തിയേക്കാം. ഇതിൽ ഒരുപക്ഷത്തിനൊപ്പം ചേരുക എന്നത് ഇന്ത്യ സംബന്ധിച്ചിടത്തോളം ഏറെ കഠിനകരമാകും.

പണപ്പെരുപ്പവും ഇന്ധന വിലയിലെ വർദ്ധനവും

യുഎസ് ക്രൂഡ് ഓയിൽ വില ബാരലിന് 95.82 ഡോളറിലെത്തി, റഷ്യ-ഉക്രൈൻ പ്രതിസന്ധി അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ ബ്രെന്റ് ക്രൂഡ് 95.75 ഡോളർ രേഖപ്പെടുത്തിയിരുന്നു. ഉക്രൈയിനുമായുള്ള ചില നിലപാടുകൾ പിൻവലിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചതോടെ വില കുറഞ്ഞു. എണ്ണയും വാതകവും വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിവർഷം 2.5 ദശലക്ഷം ടൺ (എംടി) എൽഎൻജി വാങ്ങാൻ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ ഗാസ്പ്രോമുമായി ഗെയിൽ 20 വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റഷ്യയുടെ റോസ്‌നെഫ്റ്റിൽ നിന്ന് 2 മെട്രിക് ടൺ വരെ എണ്ണ വാങ്ങാനുള്ള കരാറിലും ഒപ്പുവച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ലോക രാജ്യങ്ങൾ ഉത്തേജന പാക്കേജുകൾ നൽകിയതിനാൽ തന്നെ പണപ്പെരുപ്പം വേഗത്തിൽ കൂടാൻ ഇത് കാരണമാകുന്നു.  ഉയർന്ന എക്സൈസ് തീരുവയും എണ്ണവിലയിലുണ്ടായ വർദ്ധനയും സാധാരണ കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കുന്നു.

ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടം

നിഫ്റ്റി, സെൻസെക്ക് എന്നിവയെ ഉക്രൈൻ-റഷ്യ വിഷയം ശക്തമായി തന്നെ ബാധിച്ചു. ഫെബ്രുവരി 14ന് നിഫ്റ്റി 10 മാസത്തെ ഏറ്റവും വലിയ പതനത്തിന് സാക്ഷ്യംവഹിച്ചു. അന്ന് നിഫ്റ്റി 3.06 ശതമാനം/ 532.95 പോയിന്റുകളുടെയും സെൻസെക്സ് 3.00 ശതമാനം/ 1747 പോയിന്റുകളുടെയും നഷ്ടം രേഖപ്പെടുത്തി. ഇന്ത്യ വിക്സ് ഫെബ്രുവരി 10 ന് ശേഷം ശക്തമായ കുതിപ്പാണ് നടത്തിയത്. ഇത് ഇന്ത്യൻ വിപണിയുടെ രൂക്ഷമായ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.

മുന്നിലേക്ക് എങ്ങനെ?

ഇന്നത്തെ കാലത്ത് നയതന്ത്രത്തെ മുന്നോട്ട് നയിക്കുന്നത് പ്രത്യയശാസ്ത്രങ്ങളല്ല,  മറിച്ച് ഓരോ രാജ്യത്തിന്റെയും സ്വാർത്ഥ താൽപ്പര്യങ്ങളാൽ ആണ്. പുടിൻ എന്താണ് മനസിൽ കണ്ടിട്ടുള്ളതെന്ന് ആർക്കും തന്നെ വ്യക്തമല്ല. ഉക്രൈനെ ആക്രമിക്കാതെ ഇരുന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മധ്യസ്ഥതയിലാണ് നയതന്ത്ര നീക്കം. നാറ്റോ, ഒപെക് എണ്ണവില തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 21ന് പുടിൻ റഷ്യൻ സേനയോട് ഉക്രൈന്റെ വിമതമേഖലയിൽ ശാന്തിയും സമാധാനവും പുലർത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവ സ്വതന്ത്ര നഗരങ്ങളാണെന്നും പുടിൻ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പുടിന്റെ ഈ പ്രഖ്യാപനം കാരണമായേക്കുമെന്ന് ഭയന്ന പാശ്ചാത്യ രാജ്യങ്ങൾ ഇതിന് എതിരെ വിമർശനവുമായി രംഗത്ത് വന്നു. അതേസമയം റഷ്യ സമാധാന ശ്രമങ്ങൾ തകർത്തുവെന്നും തന്റെ രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ലംഘിക്കുന്നുവെന്നും ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആരോപിച്ചു.


നിലവിലെ പ്രശ്‌നം രൂക്ഷമായാൽ യുഎസും റഷ്യയുമായുള്ള ഇന്ത്യയുടെ സൈനിക ബന്ധത്തെ ബാധിക്കുമെങ്കിലും, ഇന്ത്യയ്ക്ക് ദീർഘകാല സാമ്പത്തിക അപകടസാധ്യതയൊന്നും നേരിടാൻ സാധ്യതയില്ല. യുഎസ് റഷ്യ എന്നീ രാജ്യങ്ങളുമായി മോശമായ ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നാൽ പോലും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം  ഇന്ത്യയുമായി ബന്ധം നിലനിർത്തുക എന്നത് റഷ്യയ്ക്കും യുഎസിനും ഒരുപോലെ സാമ്പത്തിക, നയതന്ത്രപരമായി താൽപ്പര്യമുള്ള കാര്യമാണ്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023